പാലക്കാട് ∙ പ്രളയകാല തിരിച്ചടിക്കു ശേഷം ജില്ലയുടെ ക്ഷീരമേഖല പഴയ പ്രതാപത്തിലേക്കു മടങ്ങുന്നു. ക്ഷീര കർഷകർക്കായി ജില്ലയിൽ ഇതുവരെ 82.55 ലക്ഷത്തിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കിയതായി ക്ഷീരവികസന വകുപ്പ് അറിയിച്ചു. പ്രളയാനന്തര പുനർനിർമാണ പ്രവൃത്തികൾക്കായി 1.62 കോടി അനുവദിച്ചതിൽ ഭൂരിഭാഗവും കർഷകർക്ക് ധനസഹായത്തിനും ക്ഷേമപ്രവർത്തികൾക്കുമായി വിനിയോഗിച്ചെന്നും വികസന പദ്ധതികൾ ഫെബ്രുവരി അവസാനവാരത്തോടെ പൂർത്തീകരിക്കുമെന്നും വകുപ്പ് ഡപൂട്ടി ഡയറക്ടർ പി.എ ബീന അറിയിച്ചു. ക്ഷീര വികസന വകുപ്പിന്റെ സ്പെഷൽ റീഹാബിലിറ്റേഷൻ പദ്ധതി മുഖേന 130 ക്ഷീര കർഷകർക്കു പശുക്കളെ നൽകി.
നിലവിൽ 50 കാലിത്തൊഴുത്തുകളുടെയും 9 ശാസ്ത്രീയ കാലിത്തൊഴുത്തുകളുടെയും നിർമാണ- പുനർനിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. പ്രളയ ദുരിത ബാധിതരുടെ പശുക്കൾക്ക് കാലിത്തീറ്റ വാങ്ങുന്നതിന് ചാക്ക് ഒന്നിന് 700 രൂപ വീതം 32.20 ലക്ഷം നൽകി. ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ക്ഷീരസഹകരണ സംഘങ്ങൾ മുഖേന ആറ് ലക്ഷം സമാഹരിച്ചതിൽ 33 കർഷകർക്ക് കാലിത്തൊഴുത്ത് നിർമാണത്തിനുളള തുകയും വിതരണം ചെയ്തു. സഹകരണ സംഘങ്ങൾ പിരിച്ചെടുത്ത ബാക്കി തുക പ്രളയ ദുരിതത്തിൽ പെട്ട മറ്റു ജില്ലകളിലെ ക്ഷീരകർഷകർക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു.
ആകെ നഷ്ടം 2.43 കോടി
ജില്ലയിലെ ക്ഷീരമേഖലയിൽ 2.43 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 88 പശുക്കൾ, 25 കിടാരികൾ, 14 പശുക്കുട്ടികൾ, രണ്ട് എരുമകൾ എന്നിവയാണ് പ്രളയത്തിൽ നഷ്ടപ്പെട്ടത്. 332 തൊഴുത്തുകൾക്ക് കേടു സംഭവിച്ചു. ചിലത് പൂർണമായി നശിച്ചു ഈ ഇനത്തിൽ 1.18 കോടിയുടെ നഷ്ടം ഉണ്ടായി. ഹെക്ടർ കണക്കിന് തീറ്റപ്പുല്ല്, ഉണക്കപ്പുല്ല്, 987 ബാഗ് കാലിത്തീറ്റ എന്നിവയും നശിച്ചു.