തിരുവനന്തപുരം∙ തുള്ളി വെള്ളം മണ്ണിലേക്കിറങ്ങാത്ത വിധം വീടിനു ചുറ്റും കോൺക്രീറ്റ് ചെയ്തു ടൈൽസ് പാകുന്നതിനു നഗരപരിധിയിൽ നിരോധനം വരുന്നു. വീടിന്റെ പരിസരത്തെ ആകെയുള്ള സ്ഥലത്തിന്റെ പകുതി ഭാഗത്തു മാത്രമേ ഇനി കോൺക്രീറ്റ്, ടൈൽസ് തുടങ്ങിയ സ്ഥിരം നിർമിതികൾ അനുവദിക്കൂ. അതേസമയം, ഇന്റർലോക്ക് ബ്രിക് പാകുന്നതിനു തടസ്സമില്ല.
ഇതു സംബന്ധിച്ച ശുപാർശ നഗരാസൂത്രണ സ്ഥിരം സമിതി, ഭരണസമിതിക്കു സമർപ്പിച്ചു. കെട്ടിട നിർമാണത്തിനിടെയുണ്ടാകുന്ന ക്രമക്കേട് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനു കെട്ടിടത്തിന്റെ അടിത്തറ ( ബേസ്മെന്റ്) പൂർത്തിയായ ശേഷം പണി തുടരുന്നതിനു വീണ്ടും അപേക്ഷ നൽകുന്നതിനു നടപടി സ്വീകരിക്കാനും സമിതി തീരുമാനിച്ചു. ടൈൽസ് പാകിയ ശേഷം വീടിന്റെ പരിസരത്തെ മഴവെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതാണു നിലവിലെ രീതി. വീട്ടു പരിസരങ്ങളിലും മേൽക്കൂരകളിലും നിന്നുള്ള വെള്ളം റോഡിലേക്ക് ഒഴുക്കുമ്പോൾ ഓടകൾ പെട്ടെന്നു നിറയുകയും റോഡിൽ വെള്ളപ്പൊക്കമുണ്ടാകുയും ചെയ്യുന്നു.
ഇതിനു പരിഹാരം കാണുന്നതിനാണു ടൈൽസ് പാകുന്നതിനു നിരോധനം ഏർപ്പെടുത്തുന്നത്. കൗൺസിൽ പാസാക്കിയശേഷം സർക്കാർ അംഗീകാരം ലഭിച്ചാൽ തുടർന്നുണ്ടാകുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ഇതു ബാധകമാക്കും. കെട്ടിട നിർമാണ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പ്ളാനിൽ ഇനി മഴവെള്ള സംഭരണിയും 60 ചതുരശ്ര മീറ്ററിൽ കുറവുള്ള കെട്ടിടമാണെങ്കിൽ മഴക്കുഴിയും നിർബന്ധമാക്കും. ഓക്കുപൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ഇവയുണ്ടെന്ന് ഉറപ്പാക്കി മാത്രമേ ടിസി നമ്പർ അനുവദിക്കൂ.
ബേസ്മെന്റിൽ തന്നെ അഴിമതി തടയും
കെട്ടിട നിർമാണത്തിലെ ക്രമക്കേടുകൾ ആദ്യഘട്ടത്തിൽ കണ്ടെത്തുന്നതിനുള്ള പരിഷ്കാരം ഇങ്ങനെ :
അടിത്തറ പൂർത്തിയായ ശേഷം അതിന്റെ ചിത്രം പകർത്തി തുടർ നിർമാണ അനുമതി തേടി വീണ്ടും അപേക്ഷ സമർപ്പിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥല പരിശോധന നടത്തി ക്രമക്കേട് ഇല്ലെന്നു കണ്ടെത്തിയാൽ 10 ദിവസത്തിനകം തുടർ നിർമാണത്തിന് അനുമതി നൽകും. സമയ പരിധിക്കുള്ളിൽ രേഖാമൂലം അനുമതി ലഭിക്കാത്ത പക്ഷം അനുമതി ലഭിച്ചതായി കണക്കാക്കി അപേക്ഷകനു പണി തുടരാം. ഇതു സംബന്ധിച്ചു ഫൊട്ടോ അപ്ലോഡ് ചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമുള്ള സംവിധാനം പുതിയ സോഫ്ട് വെയറിൽ ഉൾക്കൊള്ളിക്കുന്നതിന് ഐബിപിഎംഎസ് അധികൃതർക്കു കത്തു നൽകാനും തീരുമാനിച്ചു.
എന്നാൽ കെട്ടിട നിർമാണ ചടങ്ങളിൽ ഇല്ലാത്ത പരിഷ്കാരം നടപ്പാക്കുന്നതിനെതിരെ അംഗീകൃത ബിൽഡിങ് ഡിസൈനർമാർ രംഗത്തെത്തി. ചട്ടങ്ങളിൽ പരിഷ്കാരം വരുത്താനുള്ള അധികാരം നഗരാസൂത്രണ സ്ഥിരം സമിതിക്കില്ലെന്നാണു ഇവരുടെ നിലപാട്.