തിരുവനന്തപുരം ∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പിഴവുകളില്ലാത്തതാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ. വോട്ടിങ് യന്ത്രത്തെപ്പറ്റിയും വിവി പാറ്റ് രസീത് പരിശോധിച്ചു വോട്ടുറപ്പിക്കുന്നതിനെപ്പറ്റിയും രാഷ്ട്രീയകക്ഷി നേതാക്കൾക്കായി നടത്തിയ ബോധവൽക്കരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടിങ് യന്ത്രത്തെക്കുറിച്ച് അനാവശ്യ പരിഭ്രാന്തിയോ ആശങ്കയോ ഉയർത്തരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. യന്ത്രത്തിൽ തിരിമറി സാധിക്കില്ല. സാങ്കേതിക പ്രശ്നമുണ്ടായാൽ പകരം പുതിയ യന്ത്രം ഉപയോഗിക്കാനോ, ആ ബൂത്തിലെ പോളിംഗ് നിർത്തിവയ്ക്കാനോ കഴിയും. ഇതിനായി എപ്പോഴും 25 ശതമാനത്തോളം യന്ത്രങ്ങൾ അധികമായി സൂക്ഷിക്കാറുണ്ട്. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ ഒരു നെറ്റ്വർക്കുമായും ബന്ധപ്പെടുത്തിയല്ല ഉപയോഗിക്കുന്നത്. അതിനാൽ ഹാക്കിങോ മറ്റു കടന്നുകയറ്റങ്ങളോ സാധ്യമല്ല. ഒരുതവണ പ്രോഗ്രാം ചെയ്താൽ പിന്നെ അത് മാറ്റാനാകില്ല. അങ്ങനെ ശ്രമമുണ്ടായാൽ പിന്നെ യന്ത്രം പ്രവർത്തിക്കില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടു യന്ത്രം ഒരു പോളിങ് ബൂത്തിൽ എങ്ങനെ ഒരുക്കുന്നുവെന്നും വോട്ടിങ് പ്രക്രിയയെക്കുറിച്ചും വിശദീകരിച്ചു. ഡമ്മി വോട്ടെടുപ്പിലൂടെ വോട്ടുകൾ മെഷീനിൽ വീണതായി ഉറപ്പാക്കി. ചെയ്ത വോട്ട് ആർക്കാണു ലഭിച്ചതെന്നു മനസിലാക്കാൻ വിവി പാറ്റ് മെഷീനും (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) ഒരുക്കിയിരുന്നു. ബോധവത്കരണ പരിപാടി ജില്ലാതലത്തിലും മണ്ഡലം തലത്തിലും കൂടുതൽ സംഘടിപ്പിക്കണമെന്നും വി.വി.പാറ്റ് സ്ലിപ്പുകൾ മുഴുവൻ എണ്ണാനുള്ള സാധ്യത പരിശോധിക്കമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബു പോൾ, ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലെ എൻജിനീയർ മാലതി അറോറ, സംസ്ഥാനതല മാസ്റ്റർ ട്രെയിനർ പി.എ.ഷാനവാസ് ഖാൻ, അഡീഷനൽ സിഇ.ഒ ബി.സുരേന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു. രാഷ്ട്രീയകക്ഷി നേതാക്കളായ എം.വി.ഗോവിന്ദൻ, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ, ജോർജ് മെഴ്സിയർ, ജെ.ആർ.പത്മകുമാർ, പി.കെ.രാജു, എം.രാധാകൃഷ്ണൻനായർ, കെ.എസ്.ഹംസ, ഇ.ജനാർദ്ദനൻ, വേണുഗോപാലൻ നായർ, ജോഷി കെ.പോൾ, കവടിയാർ ധർമൻ എന്നിവർ പങ്കെടുത്തു.